ഹോ ഈ നശിച്ച മഴയൊന്നു തീർന്നെങ്കിൽ
ഹൊ ഈ നശിച്ച മഴയൊന്നു തീർന്നെങ്കിൽ
മഴ നമ്മുടെയൊക്കെ ഒരു വികാരമാണു. പ്രത്യേകിച്ച് മലയാളികളുടെ..
എന്നാൽ രണ്ടാമത്തെ ദിവസവും പെയ്തു തീരാനെത്തുന്ന മഴയെ നമ്മൾ പ്രത്യേകിച്ച് നമ്മുടെയൊക്കെ അമ്മമാർ വരവേൽക്കുന്നത് ഈ വാക്കുകൾ കൊണ്ടാകും
ഹൊ ഈ നശിച്ച മഴയൊന്നു തീർന്നെങ്കിൽ.,
അലക്കിയിട്ട തുണികളിലേക്ക് നോക്കി അമ്മ സങ്കടത്തോടെ പറയുമ്പോൾ ഇന്നിനി പണിക്കു പോകണ്ട ഒരു കട്ടനൊക്കെ കുടിച്ച് ഉമ്മറത്ത് പത്രവും വായിച്ച് കൂടെ ഒരു സിഗരറ്റും വലിച്ച് ഒന്ന് റിലക്സാകാൻ അച്ചൻ തയ്യാറെടുക്കുകയാണു.
മഴ ഓരോരുത്തർക്കും ഓരോ അനുഭവമാണു. ഇന്നിനി സ്കൂളിൽ പോകണ്ടായെന്ന് കരുതി മനസ്സിൽ ലഡു പൊട്ടിച്ച് അഞ്ചാം ക്ലാസുകാരൻ മഴയെ ഒരു കൂട്ടുകാരനെപ്പോലെ സ്നേഹിക്കുമ്പോൾ ആ മഴയ്ത്ത് തന്റെ പെണ്ണിന്റെ കൈ പിടിച്ചിങ്ങനെ ഇറയത്തിരിക്കാൻ ഏതൊരു കൗമാരക്കാരനും കൊതിച്ചുപോകും..
ഒരു ജാക്കറ്റുമിട്ട് തന്റെ ടൂവീലറിൽ മഴയും ശേഷം മരം പെയ്യുന്നതും പിന്നെ വരുന്ന കോട ഏറ്റുവാങ്ങി ഒരു കട്ടനൊക്കെകുടിച്ച് കറങ്ങി നടക്കാൻ അത്യാവശ്യം മടിയന്മാരല്ലാത്ത ആരും ആഗ്രഹിച്ചുപോകുന്നുണ്ട്.
മുറ്റത്തു വീണുകിടക്കുന്ന ഇലകളും ഉണങ്ങാനുള്ള തുണികളും കാരണം എല്ലാവീട്ടമ്മമാരുടെയും "നാശം" വിളി കേൾക്കേണ്ടിവരുന്നത് ഈ പാവം മഴയാണല്ലോ..
ഇന്നുംകൂടി ജോലിയില്ലെങ്കിൽ നാളെ എങ്ങനെ എന്നാലോചിച്ച് തലപുലയ്ക്കുന്ന അഛന്റെ വിഷമം പാതിയിരുട്ടിൽ പുതച്ചുമൂടിയുറങ്ങുന്ന മക്കൾക്കെ ചിലപ്പോൾ മനസിലാകില്ലായിരിക്കും..
ചെയ്ത് തീർക്കേണ്ട ജോലിയും യാത്രയും മുടങ്ങിയ വിഷമമായിരിക്കും മറ്റു ചിലർക്ക് ഈ മഴ നൽകുന്നത്..
വീടിന്റെ പണിയും മകളുടെ കല്യാണവുമൊക്കെ മഴ കാരണം വെള്ളത്തിലാകുമോയെന്ന് വിഷമിച്ചിരിക്കുന്നവർക്ക് മഴയൊരു മഹാപരാധിയായി മാറിയിരിക്കാം..
കുറേകൊല്ലം
മുൻപുവരെ നാമനുഭവിച്ചറിഞ്ഞ ഈ അനുഭവങ്ങൾ കൂടാതെ വെള്ളപ്പൊക്കത്തിന്റെയും പ്രളയത്തിന്റെയും ദുരിതാശ്വാസ ക്യാമ്പുകളുടെയും അനുഭവങ്ങളായിരിക്കും ഇപ്പോൾ നമ്മളെ വിഷമിപ്പിക്കുന്നത്.
ഇതെല്ലാം ദൂരെയിരുന്ന് കണ്ട് ഒരു നെടുവീർപ്പിന്റെ മഴത്തുള്ളി പൊഴിക്കുന്ന അനുഭവമായിരിക്കാം പ്രവാസികൾക്കുമുള്ളത്..
അതെ മഴ ഓരോരുത്തർക്കും ഓരോ അനുഭവമാണു.വികാരവുo